Translate

Google search

8.20.2012

അസം കലാപം: ആരോപണം പാകിസ്താന്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ അമര്‍ച്ചചെയ്യണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനോട് ടെലിഫോണില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഷിന്‍ഡെ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താനും ഇല്ലാതാക്കാനും അദ്ദേഹം പാകിസ്താന്റെ സഹകരണം തേടി.

എന്നാല്‍, ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ നിഷേധിച്ചു. പരസ്പരവിശ്വാസമില്ലായ്മ കൂട്ടുവാനേ ഈ നിലപാട് ഉപകരിക്കൂവെന്ന് ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. 
റംസാനുശേഷം വ്യാപകമായ ആക്രമണങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് പലായനംചെയ്തത്. 

പാകിസ്താനില്‍നിന്നുള്ള എസ്.എം.എസ്സുകളും എം.എം.എസ്സുകളുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ ഭീതിപടര്‍ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ആരോപിച്ചിരുന്നു. കൃത്രിമംകാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങളില്‍ ഭൂരിഭാഗവും അപ്‌ലോഡ് ചെയ്തത് പാകിസ്താനില്‍നിന്നാണ് -സിങ് വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന വടക്കു കിഴക്കന്‍ സംസ്ഥാനക്കാരെ ഭീതിപ്പെടുത്താനുമായി പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദസംഘമാണ് കൃത്രിമം കാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.

ജൂലായ് 13 മുതലാണ് ഇവ ഈ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തുതുടങ്ങിയത്. ഇവ പ്രചരിപ്പിക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും ചെയെ്തന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് കൃത്രിമം കാട്ടി പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികഭാഷകളിലായിരുന്നു സന്ദേശങ്ങള്‍. ചില ഇന്ത്യക്കാരും ഇത്തരം ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ മുസ്‌ലിങ്ങളും ബുദ്ധമതക്കാരുംതമ്മിലുണ്ടായ സംഘര്‍ഷവും സന്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാറിന് പറ്റിയ രഹസ്യാന്വേഷണവീഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ബി.ജെ.പി.യും ജെ.ഡി.(യു)വും ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത്‌സിന്‍ഹ പറഞ്ഞു. അസം കലാപത്തിനുപിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അറിയിച്ചു. 

സംഭവത്തിനു പിന്നില്‍ വിദേശ ഇടപെടലുണ്ടാകാമെന്ന് മുമ്പേ താന്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. അതിനിടെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കൂട്ടപ്പലായനത്തിന് അറുതിവന്നുതുടങ്ങി. പുണെയില്‍ നിന്നും ബാംഗ്ലൂരില്‍നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുവന്നതായി റെയില്‍വേ അറിയിച്ചു. ബാംഗ്ലൂരിലെ അരക്ഷിതാവസ്ഥ അവസാനിച്ചെന്നും സ്ഥിതി ശാന്തമാണെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

അതേസമയം, അസമില്‍ ഞായറാഴ്ച ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. ധുബ്രി ജില്ലയില്‍ ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ചിരാങ് ജില്ലയില്‍ ചില വീടുകള്‍ക്ക് തീവെച്ചു. ചില്‍ക്കികാതയില്‍ ന്യൂനപക്ഷ സമുദായാംഗമായ ഒരാള്‍ക്കു നേരെ അക്രമികള്‍ അമ്പെയ്തു. ഗുവാഹാട്ടി മെഡിക്കല്‍കോളേജില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. എസ്.എം.എസ്സിലൂടെ സാമുദായികസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യു.പി.യില്‍ ഒരാളെ അറസ്റ്റുചെയ്തു. രാംപുര്‍ ജില്ലയിലെ കൂപ ഗ്രാമവാസി അബ്ദുള്‍റഹ്മാനാണ് പിടിയിലായത്.

അസം കലാപത്തിനും ഇതിനെത്തുടര്‍ന്നുണ്ടായ കൂട്ടപ്പലായനത്തിനും പ്രധാന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് അസം ഗണപരിഷത്ത് മുന്‍ എം.എല്‍.എ. അല്‍ക്ക ശര്‍മ പുണെയില്‍ ആരോപിച്ചു. തദ്ദേശീയരായ ബോഡോകളുടെ ഭൂസ്വത്ത് ബംഗ്ലാദേശികള്‍ അതിക്രമിച്ച് കൈയടക്കിയതാണ് സാമൂഹിക അസ്വസ്ഥതകള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ പറഞ്ഞു.

0 comments:

Post a Comment